
നല്ല സിനിമയുടെ സായാഹ്നം അസ്തമിച്ചു. ആദ്യ സംവിധാന സംരംഭം 'സായാഹ്നം' നേടിക്കൊടുത്തത് ഏഴു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ. ഒരു നവാഗത സംവിധായകന് ആനന്ദലബ്ധിക്ക് ഇതിൽപ്പരം എന്ത് വേണം. ഡോക്യുമെന്ററി സംവിധായകനായാണ് ആർ. ശരത് ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. 'ദി പെയിന്റഡ് എപ്പിക്സ്' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ രാജാരവിവർമ്മയുമായി ബന്ധപ്പെട്ട അപൂർവ ചുവർചിത്രങ്ങൾ കണ്ടെത്തിയത് അദ്ദേഹത്തിന്റെ ഗവേഷണ ജീവിതത്തിൽ വഴിത്തിരിവായി.
ചുവർച്ചിത്ര ഗവേഷണത്തിന് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പും അദ്ദേഹത്തെ തേടിയെത്തി. 'സായാഹ്നത്തിലൂടെ' മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്കാരവും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അംഗീകാരവും ലഭിച്ചത് വലിയ തിളക്കമായി. വ്യത്യസ്തമായ പ്രമേയങ്ങൾ സ്വീകരിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലർത്തി. പരിസ്ഥിതി, ആണവായുധ വിരുദ്ധത തുടങ്ങിയ സാമൂഹിക വിഷയങ്ങളായിരുന്നു 'സായാഹ്നത്തിന്റെ' പ്രധാന പ്രമേയം.
ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് അകാലത്തിൽ വിട പറഞ്ഞ നാടകാചാര്യൻ ഒ. മാധവനായിരുന്നു. 'സായാഹ്നത്തിലെ' അഭിനയത്തിന് 2000-ൽ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ഒ. മാധവന് ലഭിച്ചു. സെക്രട്ടേറിയേറ്റിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ ജീവിതം പ്രമേയമാക്കിയ 'സ്ഥിതി'യും നിരൂപക പ്രശംസ നേടി. പിന്നണി ഗായകൻ ഉണ്ണി മേനോൻ ആയിരുന്നു അതിലെ നായകൻ. അഭിനയിക്കണമെന്ന് ശരത് സ്നേഹത്തോടെ അഭ്യർത്ഥിച്ചപ്പോൾ ഉണ്ണി മേനോൻ അത്ഭുതപ്പെടുകയുണ്ടായി.
പ്രശസ്ത കവി ഒ.എൻ.വി കുറുപ്പിന്റെ കവിതയെ ആസ്പദമാക്കി ഒരുക്കിയ 'ഭൂമിക്ക് ഒരു ചരമഗീതം' എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധേയമായി. ശീലാബതി, സ്വയം, പറുദീസ, ബുദ്ധനും ചാപ്ളിനും ചിരിക്കുന്നു, ദി ഡിസയർ: എ ജേർണി ഒഫ് എ വുമൺ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കാണാതായ പെൺകുട്ടികൾക്കുള്ള സമർപ്പണമായിരുന്നു 'ശീലാബതി'. ഇന്തോ-ചൈനീസ് സംയുക്ത സംരംഭമായ 'ദി ഡിസയർ: എ ജേർണി ഒഫ് എ വുമൺ' എന്ന ഹിന്ദി ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരങ്ങളും വാരിക്കൂട്ടി. ഒടുവിൽ, 'ബ്യുറൽ ഒഫ് ഡ്രീംസ്' എന്ന ഡോക്യുമെന്ററിയാണ് അദ്ദേഹത്തിന്റെ അവസാന സംരംഭമായി അടയാളപ്പെടുത്തുന്നത്.










